വീണ്ടും ഒരു ഉത്സവത്തിന് കൂടി കൊടിയേറി പിന്നെ പത്തു ദിവസങ്ങള്‍ക്കു ശേഷം കൊടിയിറങ്ങുകയും ചെയ്തിരിക്കുന്നു. അതില്‍ വെറും മൂന്നു ദിവസങ്ങള്‍ മാത്രമേ എനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ആ മൂന്നു ദിവസങ്ങളിലെ ഓരോ നിമിഷങ്ങളില്‍ കൂടിയും ഞാന്‍ ഒഴുകി നടന്നു. അതെനിക്ക് ഓര്‍മ്മകളാല്‍ സമൃദ്ധമായ എന്റെ ബാല്യത്തിലേക്കും, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ മേളങ്ങളുടെ ഭൂതകാലത്തിലേക്കും ഉള്ള ഒരു തിരിച്ചു പോക്ക് സമ്മാനിച്ചു . ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നടക്കലുകളില്‍ ഇത് പോലെ പലതും എന്നെ മോഹിപ്പിക്കാറുണ്ട് ഇപ്പോള്‍……..
ആറും, ഏഴും, എട്ടും ഉത്സവ ദിനങ്ങളോടു ചേര്‍ന്ന് നടന്നിട്ട് ഒടുവില്‍ എട്ടാം ഉത്സവ സായാഹ്നത്തില്‍ ചെന്നൈ മെയിലില്‍ മടക്കയാത്രക്ക് ഇറങ്ങിയപ്പോള്‍ ഉള്‍ക്കോണില്‍ എവിടെയോ ഒരു പിന്‍വിളി.”ഉത്സവക്കുട്ടീ…നീയില്ലാതെ ഇവിടെയിതാ ഒമ്പതാം ഉത്സവത്തിനും പത്താം ഉത്സവത്തിനും അരങ്ങൊരുങ്ങുന്നു , നീയതു കൂടാതെ മടങ്ങുകയാണോ?” എന്ന് . പക്ഷെ, വര്‍ത്തമാന കാലത്തിന്റെ കെട്ടുപാടുകളില്‍ കുരുങ്ങി ഞാന്‍ പിന്‍വിളി കേള്‍ക്കാതെ നടന്നു പോന്നു..
ഉത്സവം അമ്പലത്തില്‍ നടക്കുന്നതിനു എന്താ എത്ര ത്രില്‍, ഓര്‍മ്മകള്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടാവും .. ഉത്സവം എന്ന അനുഭവത്തെക്കുറിച്ച് അതിന്റെ എല്ലാ തീവ്രതയോടും കൂടി അറിയണമെങ്കില്‍ ജീവിതത്തില്‍, പ്രത്യേകിച്ച് ബാല്യത്തില്‍ ഒരു ഉത്സവം എങ്കിലും കൂടണം.ഞങ്ങളുടെ നവമിയും ഇക്കുറി ആദ്യമായി ഉത്സവത്തിന്റെ മോഹക്കാഴ്ച്ചകളിലേക്ക് മിഴി തുറന്നു.
ഓര്‍മ്മകളുടെ ഉത്സവക്കാഴ്ച്ചകളിലേക്ക് ഞാന്‍ ഇനി ഒന്ന് കൂടി പോയി വരട്ടെ..
ഉത്സവം എന്നാല്‍ ഞങ്ങള്‍ക്ക് (എനിക്കും എന്റെ സഹോദരിമാര്‍ക്കും) ഒരു പറിച്ചു നടീലായിരുന്നു. എന്നും കണ്ടുമടുത്ത വീടെന്ന ലോകത്ത് നിന്നും നിറയെ ആളും മേളവും ഉള്ള തറവാട് വീട്ടിലേക്കുള്ള ഒരു പറിച്ചു നടീല്‍… വെറും പത്തു ദിവസത്തേക്ക് ആണെങ്കിലും ആ മാറ്റം ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. നേര്‍ത്ത മകരക്കുളിരുള്ള പ്രഭാതങ്ങളില്‍ പി. ലീലയുടെ ശ്രവണ സുഭഗമായ ” നാരായണായ നമ ‘, എന്ന് തുടങ്ങുന്ന നാരായണീയം റെക്കോര്‍ഡ് കേട്ട് കണ്ണ് മിഴിച്ചുഉണരുന്നിടത്ത് ഞങ്ങളുടെ ഉത്സവപ്പുലരികള്‍ക്ക് നാന്ദി കുറിക്കും. വെളുപ്പിനെ കുളിച്ചു സ്കൂള്‍ യൂണിഫോമും ഇട്ടു ആ പത്തു പ്രഭാതങ്ങളിലും ഞങ്ങള്‍ മൂവരും ക്ഷേത്ര ദര്‍ശനം നടത്തുമായിരുന്നു. സ്കൂളില്‍ പോകാന്‍ ഏറ്റവും മടി ഏറുന്ന ഒരു കാലം കൂടിയാണ് ഉത്സവക്കാലം.
ആദ്യത്തെ കുറെ ദിവസങ്ങള്‍ വലിയ ഓളങ്ങള്‍ ഒന്നും ഇല്ലാതെ ശാന്തമായി കടന്നു പോകും. അഞ്ചാം ഉത്സവത്തിന് ഉത്സവബലിയുണ്ട്. കൊട്ടും, മേളവും കര്‍പ്പൂര ഗന്ധവും, ഹവിര്‍ ഗന്ധവും ഒക്കെയായി ഉത്സവബലി തൊഴുതിറങ്ങുമ്പോള്‍ ഒരു വര്‍ഷത്തെ പാപഭാരം മനസ്സില്‍ നിന്ന് ഒഴിയും എന്നാണ് വിശ്വാസം.
പഴയ രക്ഷസ്സംബലതിനു മുന്‍പിലായി വര്‍ണ്ണ ഭംഗിയേറിയ കാവടികളുടെ എണ്ണം കൂടുന്നതോടെ ഞങ്ങള്‍ക്ക് രസം ഏറും .
എഴാം ഉത്സവ രാത്രിയില്‍ ‘ഹിഡിമ്ബന്‍’ പൂജയുണ്ട്. അര്‍ദ്ധരാത്രിയില്‍ കൊട്ട് തുടങ്ങുമ്പോള്‍ വിളിക്കണം എന്ന് അമ്മയെ പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചിട്ട് ഞങ്ങള്‍ കിടന്നുറങ്ങും. ഒടുവില്‍ രാത്രി അമ്മ വിളിക്കുമ്പോള്‍ ഉറക്കം വിട്ടു എഴുന്നേല്‍ക്കാനുള്ള മടിയും , കാണാനുള്ള ആഗ്രഹവും തമ്മില്‍ വലിയ ഒരു വടംവലി നടക്കും. മുറ്റത്തേക്കിറങ്ങി നിന്ന് ഒന്നെത്തി നോക്കി തൊഴുതിട്ട്, പ്രസാദമായ വട നാളെ രാവിലെ കഴിച്ചോളാം എന്ന് പറഞ്ഞ് ഞങ്ങള്‍ വേഗം കിടക്കയിലേക്ക് മടങ്ങുകയായിരുന്നു പതിവ്.ഉപ്പില്ലാത്ത ആ ഉഴുന്ന് വടയുടെ സ്വാദു നഷ്ടമായി നാവില്‍ വന്നു നിറയുന്നു.
എട്ടാം ഉത്സവം ഒക്കെ ആകുമ്പോഴേക്കു ഉത്സവത്തിന്റെ അലയിളക്കങ്ങള്‍ ഏറി വരും. ക്ഷേത്രതിറെ വിശാല മൈതാനതോടും, തറവാട് വീടിനോടും ചേര്‍ന്ന് കടകള്‍ കെട്ടാനുള്ള സാമഗ്രികളുമായി ടെമ്പോകള്‍ വന്നിറങ്ങുന്നത് കണ്ടു ഞങ്ങള്‍ നിര്‍വൃതി അടയാറുണ്ടായിരുന്നു .ഇന്നത്തെ തലമുറയെ പോലെ ആപ്പിള്‍ ipad ഉം, samsung galaxy യും, google nexus ഉം ഒക്കെ കയ്യില്‍ ഇട്ടു അമ്മാനമാടുന്ന ഒരു ബാല്യം ഒന്നും ആയിരുന്നില്ലല്ലോ ഞങ്ങളുടേത്. ഓര്‍മ്മയിലെ ആദ്യത്തെ ഉത്സവ കളിപ്പാട്ടം നല്ല തിളങ്ങുന്ന പച്ച നിറമുള്ള, ചുവന്ന ചുണ്ടുകള്‍ ഉള്ള ഒരു തത്ത ആണ്. പിന്നെ ചുവന്ന ഒരു പ്ലാസ്റ്റിക് പാവയും. പണ്ട് അമ്മൂമ്മയൊക്കെ ” ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍…”” എന്ന മട്ടില്‍” കഥകള്‍ ഒരുപാട് പറയുമായിരുന്നു. ഇന്നിപ്പോള്‍ ഇതാ ഞാനും അതേ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു..ഓര്‍മ്മകളിലും, മുടിയിഴകളിലും നര കയറാനിനി അധികംകാലമില്ല എന്ന് ഉള്‍ക്കോണില്‍ ഇരുന്നു ആരോ ഊറിചിരിക്കുന്നത് പോലെ…ടോപ്പിക്ക് വിട്ടു പോയതറിഞ്ഞില്ല.. കടയിലേക്ക് തന്നെ മടങ്ങാം…
കടകള്‍ കെട്ടി തുടങ്ങുമ്പോള്‍ തന്നെ എന്തൊക്കെ items മേടിച്ചു കൂട്ടണം എന്നുള്ളതിന്റെ ഒരു “കരടു രേഖ” മനസ്സില്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കും. കരടു രേഖക്ക് അമ്മയുടെ അംഗീകാരവും, ബജറ്റ് അവതരണവും, പാസ് ആക്കലുമാണ് പിന്നെ അജണ്ട യില്‍ ഉള്ളത്. ഐസ് സ്റ്റിക്കിന്റെ മണി ശബ്ദവും, വറുത്ത കപ്പലണ്ടിയുടെ മണവും, അമ്മാവാ ബലൂണുകളുടെ നിറങ്ങളും, സ്പ്രിംഗ് വളയുടെ ചന്തവും ഒക്കെ ഒരു പാട് പ്രിയപ്പെട്ടതായിരുന്ന ആ കാലം ഇത്ര വേഗം എവിടെയാണാവോ പോയി മറഞ്ഞത്?
ഞങ്ങളുടെ വീട്ടിലേക്കു ഭഗവാന്റെ പറ വരുന്ന ദിവസം ആണ് മറ്റൊരു പ്രിയപ്പെട്ട ദിനം. അന്ന് ക്ലാസ്സില്‍ പോകാതെ , പട്ടുപാവാട ഒക്കെയിട്ട് അഷ്ടമംഗല്യവും വിളക്കുമായി ഞങ്ങള്‍ ഭഗവാനെ സ്വാഗതം ചെയ്യും. പറ പോയി കഴിഞ്ഞിട്ട് കഴിക്കാന്‍ കിട്ടുന്ന പഴംപൊരിയുടെയും, വടയുടെയും ഓര്‍മ്മ അതിലും ഹൃദ്യമായിരുന്നു..
ഉത്സവത്തിന്റെ മേജര്‍ attraction പള്ളിവേട്ടയാണ് . ധര്‍മ്മ ശാസ്താവ് സാക്ഷാല്‍ വേട്ടക്കൊരുമകന്‍റെ സകല ഗംഭീര്യതോടും ക്ഷേത്രത്തിനു പുറത്തു വേട്ടക്കു ഇറങ്ങുന്ന ദിവസമാണ് അന്ന്. ദേവവിഗ്രഹത്തിന് ഏറ്റവും ചൈതന്യം ഏറുന്ന ദിവസം. കത്തുന്ന തീപന്തങ്ങള്‍ക്ക് നടുവിലായി പ്രൌഡ ഭംഗിയേറിയ ജീവിത തോളിലേറ്റി സുരയഫനും, സതീശന്‍ അഫനും നില്‍ക്കുമ്പോള്‍ അവര്‍ ആയിരുന്നു അന്നത്തെ ഞങ്ങളുടെ “ഉത്സവ heros”. നിറഞ്ഞ മേളപ്പെരുക്കത്തിനു നടുവില്‍ നിന്ന് കരിമരുന്നു പ്രയോഗവും കേട്ട് കഴിഞ്ഞ്, ഭഗവന്‍ താഴെ ആലിന്‍ ചുവട്ടിലേക്ക് വേട്ടക്കു പുറപ്പെടും. അവിടെ നടക്കുന്നതെന്തു എന്ന് കാണാന്‍ ഞങ്ങള്‍ സഹോദരിമാര്‍ക്ക് അതീവ ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള അവസരം ഇത് വരെ ഉണ്ടായിട്ടില്ല..(Gender difference നാട്ടിലൊക്കെ അന്നേ വളരെ ശക്തമായിരുന്നു!!)
പള്ളിവേട്ടയിലെ മറ്റൊരു പ്രധാന കഥാപാത്രം ഞാന്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയി. പേരങ്ങാട്ട് കുറുപ്പ്. അരയില്‍ ഒരു ചുവന്നപട്ടും , തലയില്‍ ചുവന്ന തൊപ്പിയും ധരിച്ചു , കയ്യില്‍ ഒരു കളിവില്ലും അമ്പും പിടിച്ചു നായര്‍ തറവാടായ പേരങ്ങാട്ട് കുടുംബത്തിലെ ഒരാള്‍ ഭഗവാനെ വേട്ടക്കു അനുഗമിക്കണം . പ്രധാന സൈന്യാധിപന്‍ ആണ് അദേഹം. സൈന്യാധിപന്‍ ഒക്കെയാണെങ്കിലും അദേഹത്തിന്റെ ഈ ഫാന്‍സി ഡ്രസ്സ് ലുക്ക് കാണുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ചിരിയടക്കാന്‍ പാട് പെടും.
ആലിന്‍ ചുവട്ടിലെ മേളം കഴിഞ്ഞാല്‍ പിന്നെ ഒരു നിശബ്ദതയാണ്. തന്ത്രിയും, അനുയായിയും പെട്ടന്ന് മടങ്ങും. പിന്നെ ഒരു മണി കിലുക്കം കേള്‍ക്കാം. അത് കഴിഞ്ഞാല്‍ ഭഗവാന്റെ മടക്കം ആണ്. വേട്ട കഴിഞ്ഞു ഭഗവാന്റെ മടക്കം ശര വേഗത്തില്‍ ആണ്. ഒളിയമ്പ് എയ്തിട്ട് തിരികെ ഓടി വന്നു ക്ഷേത്ര വാതില്‍ കിടുങ്ങുന്ന ശബ്ദത്തില്‍ അടച്ചു ജീവത അകത്തേക്ക് മറയും. സുരഅഫന്‍ ഓടുന്നത് പോലെ ഇത്രയും ഗാംഭീര്യത്തോടെ പള്ളിവേട്ടക്ക് എഴുന്നള്ളിക്കാന്‍ പിന്‍തലമുറയിലെ ആര്‍ക്കും ഇത് വരെ കഴിഞ്ഞതായി അറിവില്ല. ഓടി വന്നു ക്ഷേത്രവാതില്‍ മുഴങ്ങുന്ന ശബ്ദത്തില്‍ ആഞ്ഞു അടക്കുമ്പോള്‍ നെഞ്ചിനുള്ളില്‍ ഒരു പെരുമ്പറ ഉണരും, ഇനി പള്ളിവേട്ട കാണണം എങ്കില്‍ അടുത്ത ഒരു വര്ഷം കാത്തിരിക്കണമല്ലോ എന്ന്..
പിറ്റേന്ന് ഭഗവാന്റെ പള്ളിയുണര്‍ത്ത് കുറെ വൈകിയാണ് നടക്കുന്നത്. തലേ രാത്രിയില്‍ ഭഗവന്‍ ഉറങ്ങിയിരുന്ന ഒരു ചെറിയ പട്ടുമെത്തയും , തലയണയും അപ്പോഴും മണ്ഡപത്തില്‍ ഉണ്ടാവും. മാവിലയും, ഇഞ്ചയും , പാലും, മഞ്ഞളും ഒക്കെയായി ഭഗവാന്റെ പ്രഭാത കൃത്യങ്ങള്‍ക്ക് ഞങ്ങളും സാക്ഷ്യം വഹിക്കും അന്ന്.
ബലിക്കല്‍ പുരയില്‍ എഴുന്നള്ളിച്ചു ഇരുത്തിയ വിഗ്രഹത്തിനു മുന്‍പില്‍ പറ ഇടുന്ന ദിവസം ആണ് പദം ഉത്സവം. എത്രയോ പ്രാര്‍ഥനകളുടെ സാഫല്യത്തില്‍ മനം നിറഞ്ഞ് ഞാനും ആ പടിവാതിലില്‍ നെല്പ്പറയും , അരീപ്പറയും സമര്‍പ്പിച്ചിട്ടുണ്ട്..
വിശ്വാസങ്ങള്‍ക്കും, ഐതീഹ്യങ്ങള്‍ക്കും അപ്പുറം ചരിത്രത്തിന്റെ നേര്‍ സാക്ഷ്യങ്ങളും പറയാനുണ്ട് കുതിരവട്ടത് ഉത്സവത്തിന് ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് അവിടെ കുതിരപ്പട്ടാളം യുദ്ധത്തിനു വന്നുവെന്നും, അന്നാട്ടിലെ ജനങ്ങള്‍ എല്ലാം ഒത്തൊരുമിച്ചു ആ കുതിരപ്പട്ടാളത്തെ പോരാടി തോല്‍പ്പിച്ചു ഓടിചെന്നും അമ്മൂമ്മക്കഥകളില്‍
ഞങ്ങള്‍ കേട്ടിരിക്കുന്നു. ‘കുതിര പട്ടട’ ആണ് കുതിരവട്ടമായി മാറിയതെന്ന് ചരിത്രം. ഇതിന്റെ ഓര്‍മ്മക്കായി ഇന്നും ” ലന്തയും പടയും” എന്നൊരു ആചാരം ഇന്നും ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നു.
ആറാട്ട് വരവും, വലിയ കാണിക്കയും കഴിയുന്നതോടു കൊടി ഇറങ്ങുന്നതോര്‍ത്ത് ഞങ്ങള്‍ക്ക് ദുഃഖം തോന്നിതുടങ്ങും. ഈ മായ ലോകം ഏതാനം നിമിഷങ്ങള്‍ക്ക് അപ്പുറം മായും എന്നോര്‍ത്ത് ഞങ്ങള്‍ സങ്കടപെടും. സ്കൂളും, വീടും, പരീക്ഷയും, പഠിത്തവും മറ്റെല്ലാ യാഥാര്‍ത്യങ്ങളും പഴയതിനേക്കാള്‍ പ്രതാപത്തോടെ ഞങ്ങളെ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കുന്നത് പോലെ തോന്നും.
ഉത്സവ പിറ്റേന്ന് കടകള്‍ ഒന്നൊന്നായി പെറുക്കി കെട്ടുന്നത് ഞങ്ങള്‍ക്ക് ഹൃദയ ഭേദകമായ കാഴ്ചയാണ്. ആളും മേളവും ഒഴിഞ്ഞ ഉത്സവ മുറ്റത്തെ നിശബ്ദത ” ഒഴിഞ്ഞ പൂര പറമ്പ് പോലെ എന്ന ” പ്രയോഗത്തിന്റെ പൂര്‍ണ അര്‍ഥം വരച്ചു കാട്ടി തരുമായിരുന്നു. തറയില്‍ എവിടെയൊക്കെയോ ചിതറി കിടക്കുന്ന പടക്കത്തിന്റെ അവശിഷ്ടങ്ങളില്‍ തിരഞ്ഞുനടന്ന് പൊട്ടാതെ കിടക്കുന്ന ഓല പടക്കങ്ങള്‍ ചില കുട്ടികള്‍ പെറുക്കിയെടുക്കും. അത് പൊട്ടിച്ചു കനത്ത നിശബ്ദതയെ ഭേദിക്കാന്‍ അവര്‍ പാഴ്ശ്രമം നടത്തും..
വൈകുന്നേരത്തോടെ എല്ലാവരും അവരവരുടെ ലാവണങ്ങളിലേക്ക് തന്നെ മടങ്ങി പോകും. ഉത്സവത്തിന്റെ ആ hangover വിടതെയിരിക്കാന്‍ മേടിച്ചു കൂട്ടിയ കളിപ്പാട്ടങ്ങളും, കുപ്പി വളകളും, മാലകളും , പിന്നെ കുറെ ഓര്‍മ്മകളും നിരത്തി മുന്നില്‍ വെച്ച് ഞങ്ങള്‍ വീണ്ടും വീണ്ടും കാണു കൊണ്ടിരിക്കും അന്ന് മുഴുവനും.
ഇന്നിപ്പോള്‍ ഉത്സവത്തിന് ബാല്യത്തില്‍ കണ്ട ഉത്സവങ്ങളുടെ അതെ ചാരുത ഉണ്ടോയെന്നറിയില്ല..പഴകിപ്പിഞ്ഞിപ്പോയ ബന്ധങ്ങളുടെ നൂലിഴകള്‍ തെളിഞ്ഞു കാണുന്ന തറവാട് വീട്ടുമുറ്റത്ത് ഇനിയും എന്നെങ്കിലും ഉത്സവങ്ങള്‍ പഴയത് പോലെ ഒത്തൊരുമയുടെ ആഘോഷങ്ങള്‍ ആകുമോയെന്നും അറിയില്ല.വെറും ആചാരം മാത്രമായി ഉത്സവം ചുരുങ്ങി പോയേക്കാം.തടയാന്‍ കഴുയുകയില്ല അങ്ങനെ വന്നാല്‍ തന്നെ.. പക്ഷെ നിറങ്ങള്‍ ഒരുപാടുള്ള ഒരു ബാല്യവും അതില്‍ നിറയെ ഉത്സവ ഓര്‍മ്മകളും മനസ്സുകളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ..ഓര്‍മ്മകള്‍ക്ക് ക്ഷതം വരാത്ത കാലത്തോളം ഇതെല്ലം ഒപ്പം ഉണ്ടാകുമല്ലോ.അത് മതി.