ഒന്ന് നാട് വരെ പോയിട്ട് വന്നു. വീട്ടിൽ പോകാതെ തൃശ്ശൂരും, ഗുരുവായൂരും ഒക്കെ മാത്രം പോയി വന്നത് കൊണ്ട് മുഴുവനായും ഒരു നാട്ടിൽ പോക്ക് feel വന്നിട്ടില്ല. എങ്കിലും മനോഹരമായ ഒരു യാത്രയായിരുന്നു. (ചുമ്മാതെ കാറിൽ കയറി ഇരുന്നു സ്വപ്നം കാണുന്നവർക്കു അങ്ങനെ ഒക്കെ പറയാം. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒറ്റയ്ക്ക് 1000 plus km ഓടിച്ച എനിക്കറിയാം അതിന്റെ പാട് എന്ന് ആരോ ഒരാൾ അടുത്തിരുന്നു പറയുന്നു! ഞാൻ ഓടിക്കാം കുറച്ചൊക്കെ എന്ന് പറഞ്ഞതല്ലേ..സമ്മതിച്ചോ? ഇനി അതിന്റെ ഒരു കുറവും കൂടിയേയുള്ളു.. വേണ്ടായേ..) ആര് ആരോട് പറഞ്ഞു എന്നൊക്കെ നിങ്ങള്ക്ക് ഊഹനീയം ആണല്ലോ? തൃശൂർ ഒരു വിവാഹവും പിന്നെ ഗുരുവായൂർ ദർശനവും ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം.
നേരെ വിവാഹ വീട്ടിൽ പോയി പ്രിയപ്പെട്ടവരുടെ ഊഷ്മള സ്വീകരണമൊക്കെ ഏറ്റു വാങ്ങി ഞങ്ങൾ ധന്യരായി. നിറഞ്ഞ സന്തോഷത്തോടെ വിവാഹ പന്തലിലേക്ക് കയറാനൊരുങ്ങുന്ന വധുവിനെ കാണാൻ ഒരുരസമാണ് . പ്രിയപ്പെട്ടവരുടെ എല്ലാം അനുഗ്രഹവും, സ്നേഹവും, ഒക്കെ നിറഞ്ഞു നിൽക്കുന്ന വിവാഹ തലേന്നത്തെ വീട് ഒരു പ്രത്യേക ഫീൽ ആണ്. നാളെ ഇവൾ അങ്ങ് പോകുമെന്ന കൊച്ചു സങ്കടം എല്ലാവരുടെയും ഉള്ളിൽ ഉണ്ടെങ്കിലും ആ നൊമ്പരത്തിനേക്കാൾ ഒരുപാട് മധുരമുണ്ട് തലേന്നാൾ അവൾക്കായി ഓരോന്നും ഒരുക്കി വെക്കുന്നതിനു. അവളെ അണിയിച്ചൊരുക്കുന്നതിനു. അഞ്ചു സഹോദരന്മാരും, സഹോദരിയും. നാത്തൂനും, ചിറ്റമാരും , അഫൻമാരും , മുത്തശ്ശിമാരും, അച്ഛനും അമ്മയും ഒക്കെ വിരിച്ച സ്നേഹ തണലിൽ അവൾ ഇങ്ങനെ രാജകുമാരിയായി കല്യാണത്തലേന്നത്തെ പെൺകുട്ടിയായി നിറഞ്ഞു നിൽക്കുന്നത് കണ്ടു ഞാൻ നാളയെങ്ങോ വരാനിരിക്കുന്ന നവമി നിവിമാരുടെ വിവാഹ തലേന്ന് സ്വപ്നം കണ്ടു. വിവാഹം കഴിപ്പിച്ചയാക്കാൻ minimun ഒരു മകൾ എങ്കിലും വേണം എല്ലാവര്ക്കും എന്ന് തോന്നിപ്പോയി .
പിറ്റേന്ന് അതിരാവിലെ എണീറ്റു ഞങ്ങൾ വടക്കുംനാഥന്റെ നടയിലും പാറമേക്കാവിലും മനസ്സു നിറയെ തൊഴുതു പ്രിയപ്പെട്ടവർക്ക് എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചു.
പ്രധാനമായും മകളെ കാണുക എന്ന് ഉദ്ദേശത്തോടെയും, കൂടെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തുകയും ചെയ്ത എന്റെ അച്ഛനെ ഞാൻ വിവാഹ സ്ഥലത്തു വെച്ച്ക ണ്ടു. പുതിയ ജോലി കിട്ടിയതിനു ആരോ അഭിനന്ദനം അറിയിച്ചപ്പോൾ ” നിനക്ക് അത് കിട്ടിയാരുന്നോ ..ഞാൻ അറിഞ്ഞില്ല. ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്റെ അവസ്ഥ ‘ ഭൂമി ഒന്ന് പിളർന്നിരുന്നെങ്കിൽ താഴെ പോയി ഒളിക്കാമായിരുന്നു’ എന്നത് ആയിരുന്നു . ഓട്ടപാച്ചിലിനിടെയിൽ നേരിട്ട് ഇക്കാര്യവും അച്ഛനെ വിളിച്ചു പറഞ്ഞില്ല. ‘അമ്മ ആകട്ടെ അച്ഛൻ അറിഞ്ഞു കാണും എന്നോർത്ത് പ്രത്യേകം പറഞ്ഞുമില്ല. (നല്ല best മോൾ!! നിന്നെയൊക്കെ എന്തിനാടി അച്ഛൻ പഠിപ്പിച്ചു വലുതാക്കിയത് എന്ന് പ്രിയതമൻ കലി തുള്ളിയപ്പോൾ, ‘സത്യം അത് തന്നെ ആണ് ഞാൻ ഇപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്’ എന്ന് ഞാനും പറഞ്ഞു കീഴടങ്ങി) പോരുന്നത് വരെ ഞങ്ങളുടെ പിള്ളേർ നാല് കാലിൽ മറിഞ്ഞു നടന്നു കളിച്ചു. ഇത്രയ്മ് energy ഇതുങ്ങൾക്കു എവിടെ നിന്നും കിട്ടുന്നു എന്ന് അത്ഭുതം കൂറുന്ന പ്രിയതമനോട് ” മത്തൻ കുത്തിയാൽ ..”എന്ന പഴംചൊല്ല് ഞാൻ പറഞ്ഞു. പണ്ട് നിങ്ങളെയും കൊണ്ട് ‘അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്താൽ ഇതൊക്കെ വെറും ചീള് കേസ് അല്ലെ !!
വിവാഹം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത് ഗ്രീൻ ബുക്ക്സ് ന്റെ കട. അവിടെ കയറി ഒരു കൊയ്ത്തു അങ്ങ് നടത്തി. കന്നിനെ കയം കാണിക്കുന്ന അവസ്ഥയാണ് എന്നെയും അച്ഛനെയും പുസ്തക കടയിൽ കയറ്റിയാൽ എന്ന് പ്രിയതമന്റെ ആത്മഗതം ഞങ്ങൾ കേട്ടില്ലെന്നു നടിച്ചു.
അവിടെ നിന്നും ഞങ്ങൾ കുഴലൂതി നിൽക്കുന്ന കാർവര്ണന്റെ നാട്ടിലേക്കാണ് പോയത്. ഗുരുവായൂരിന് ഒരു മാറ്റവും ഇല്ല. എന്ന് കണ്ടാലും ആദ്യം കാണുന്ന ചാരുത തന്നെ. അയ്യപ്പന്മാരുടെ തിരക്കിനിടയിലും ഞങ്ങൾ കണ്ണനെ തൊഴുതു. നിവിയപ്പോൾ അമ്മൂമ്മ പഠിപ്പിച്ച “നാരായണീയമാം നറു വെണ്ണ ഉരുകുമീ നാലമ്പലത്തിന്റെ ഉള്ളിൽ ..” എന്ന മധുര ഗാനം മെല്ലെ മൂളിക്കൊണ്ടേയിരുന്നു. അഞ്ച് ആനപ്പുറത്തുള്ള ശീവേലി തൊഴുതു മതിവരുവോളം നാലമ്പലത്തിന്റെ ഉള്ളിൽ ഞങ്ങൾ ഇരുന്നു. പിന്നെ ചന്ദനവും മുല്ലപ്പൂക്കളും മണക്കുന്ന ഗുരുവായൂരിന്റെ ആ കിഴക്കേ ഗോപുര നടവഴികളിലൂടെ ഞങ്ങൾ നടന്നു . കാന്തം പോലെ വലിച്ചു അടുപ്പിക്കുന്ന ഒരു മാസ്മരികതയുണ്ട് ആ വഴിത്താരകൾക്കു. നടന്നാലും നടന്നാലും ക്ഷീണിക്കാതെ മുന്നോട്ടു വലിക്കുന്ന എന്തോ ഒന്ന്. പിറ്റേന്ന് രാവിലെ മമ്മിയൂർ പോയി. വിശന്നിരിക്കുമ്പോൾ നിറയെ മാധുര്യമുള്ള തേങ്ങയും ശർക്കരയും പഴവും ചേർത്ത ത്രിമധുരം പ്രസാദമായി കഴിച്ചു. ( “പ്രസാദവും പോലെയോ ? നീ ബ്രേക്ക് ഫാസ്റ്റ് പോലെ ആണല്ലോ ഇരുന്നു അടിക്കുന്നത് കണ്ടത് “ആരോ ഇപ്പുറത്തിരുന്നു മന്ത്രിക്കുന്നു!) കളിപ്പാട്ട കടകൾ കണ്ടു പിള്ളേർ രണ്ടും happy ആയി. രണ്ടും അവിടെ നിന്നും വൻ കൊയ്ത്തു തന്നെ നടത്തി.
പതിവ് മുടക്കാതെ ഞാനും സെറ്റ് മുണ്ടു ഒക്കെ വാങ്ങി. ആനത്താവളത്തിൽ പോയി മനസ്സ് നിറയെ ആനകളെ ഒക്കെ കണ്ടിട്ട് ഞങ്ങൾ മടക്കത്തെ കുറിച്ച് ആലോചിച്ചു, മടങ്ങി വരാൻ തീരെ മനസ്സുണ്ടായിട്ടല്ല എങ്കിലും മടങ്ങാതെ നിവർത്തിയില്ലലോ.. നിവി അപ്പോൾ പറയുന്നു എനിക്ക് ബാംഗ്ലൂർ പോവണ്ട ഇവിടെ തന്നെ എങ്ങാനും താമസിച്ചാൽ മതിയെന്ന്!